Wednesday, January 13, 2010

സ്വപ്ന മരീചിക

ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .

ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ .

ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .

കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .

കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമധ്വാന പ്രേരണയെങ്കിലും-
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.