Saturday, February 6, 2010

കല്‍പം

സൃഷ്ടി
ഒരു കലാകാരന്‍
സര്‍ഗ്ഗം തുടങ്ങി
പ്രണവം മുഴങ്ങി
അത്ഭുതം !!
എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു.

സ്ഥിതി
സൃഷ്ടികള്‍ മോഹിച്ചു
സ്രഷ്ടാവിനെയറിയാന്‍
സ്വരരാഗങ്ങളൊന്നു ചേര്‍ന്നു
സംഗീതമായവന്‍ നിറഞ്ഞു..
പഞ്ചഭൂതങ്ങളൊത്തു വന്നു
ശരീരപഞ്ജരമായവനെ കണ്ടു..
മണ്ണും ജലവും ബീജവും കൂടി
വൃക്ഷമായ് പൂക്കളായ് ഫലങ്ങളായ്
സമുദ്രം സൂര്യനുമായിണങ്ങി
മഴയായവന്‍ പെയ്തു തോര്‍ന്നു..
ഒന്നല്ലാത്ത സൃഷ്ടികളൊരുമിച്ച്
കലാകാരനെയറിഞ്ഞു.

ലയം
ഉത്തമസൃഷ്ടിക്കു പിഴച്ചു
മനുഷ്യന്‍ ...
അവന്‍ സ്വയം സ്രഷ്ടാവായി
പാലകനായി.. സംഹാരിയായി
പല കൂട്ടങ്ങളായി
കൂട്ടങ്ങള്‍ സ്രഷ്ടാവിനെ നിര്‍വ്വചിച്ചു.
നിര്‍ വ്വചനങ്ങളും വ്യത്യസ്തം !!
തന്റെ കൂട്ടം വിശുദ്ധരായി
മറ്റു കൂട്ടങ്ങളവിശുദ്ധരായി
വിശുദ്ധ യുദ്ധങ്ങളായ്
സൃഷ്ടി സ്രഷ്ടാവിനു മുകളിലായി
സൃഷ്ടിമണ്ഡലം കലുഷമായി
കലാകാരന്‍ തെറ്റു തിരുത്തി
സൃഷ്ടികള്‍ ഭാവനയില്‍ ലയിപ്പിച്ചു
കളങ്കമറ്റ പുതിയ രചനയ്ക്കായൊരുങ്ങി.