Tuesday, July 2, 2019

എടുത്തു പോയി (മധുവിന്റെ ഓർമ്മയിൽ )

അറിയാമെനിക്കീ സമൃദ്ധിതൻ വിഭവങ്ങ -
ളന്യമാണെനിക്കെന്നുമെന്നാലും ..
എരിഞ്ഞിടുമുദരവുമുയരാത്ത ശബ്ദവും
ദൈവങ്ങളെപ്പോൽ ഞാൻ കരുതിയ നിങ്ങളും ..
എടുത്തുപോയൽപ്പം.. നിറയ്ക്കുവാനല്ല
നിലനിന്നു പോകുവാനായി മാത്രം.
അത്രയെടുക്കുവാൻ പറഞ്ഞത് കാടമ്മ ..
നാട്ടിലത് കള്ളന്റെ ചെയ്തിയത്രേ..
ഇനിയില്ലൊരിക്കലുമൊരുപിടി ചോറുണ്ടു
നിങ്ങളെ പട്ടിണിയാക്കില്ല ഞാൻ..
കുറയില്ലൊരിക്കലും വനവാസിവയറിനാ -
ലീനാട്ടു മക്കളുടെ തൃപ്‌തവാസം.

കൊന്നപ്പൂ

കൊന്നപ്പൂ വിരിയുന്നെ -
ന്നുൾപ്പൂവ് കുളിരുന്നു ,
എന്നും കണികാണുവാൻ
നന്മകൾ നിറയുന്നു..
വിഷുപ്പക്ഷി പാടുന്നു ,
വേഷങ്ങളണിയുന്നു,
ദേശമിന്നുണർന്നൊരു
വർഷം പിറക്കുന്നു..

Saturday, August 30, 2014

ഉറപ്പ്

ശരിയാണു ഞാനെന്നുറപ്പില്ലെങ്കിലും
ശരിയെ അറിയാനാവുമെന്നുറപ്പുണ്ട്..
ഇനി വരും തലമുറയ്ക്കങ്ങനെയൊ-
രുറപ്പുണ്ടാകുമോ എന്നുറപ്പുമില്ല..

Tuesday, March 5, 2013

ബലി

ഭഗവാന്‍ പറഞ്ഞത് ഞാന്‍ വായിച്ചു
അത്മാവ് ശരീരമല്ലെന്ന് ..
പക്ഷെ ഞാനെന്ന ബോധം ​കിടന്നുറങ്ങിയതും  ,
പിടിച്ചു നടന്നതും , സ്നേഹിച്ചതും
ആ ശരീരമായിരുന്നു ..
എനിക്കതേ അനുഭവിക്കാന്‍ കഴിഞ്ഞുള്ളു.
ബലിയിട്ടു ഞാനും ..
അത്മാവിന്റെ കാക്കശരീരം കാണാന്‍ ..
ആ കാഴ്ച്ച എന്റെ അത്മാവിനെ തല്ക്കാലമടക്കി ..

Sunday, February 10, 2013

ഇന്ദുമൊഴി


സര്‍ വ്വം സഹയായൊരമ്മതന്‍ ഒരു പാതി-
യിരുളിന്റെ മറ വീണു മായാനൊരുങ്ങവേ ,
വെള്ളി വിതാനിച്ച കമ്പളം മേലിട്ടു
കാക്കുന്നു തോഴിയാം രാകേന്ദു നിത്യവും .

പോറ്റിവളര്‍ ത്താന്‍ മക്കളില്ലെങ്കിലും
ധരതന്‍ കിടാങ്ങളെ ലാളിക്കുമെന്നും
വെണ്ണിലാക്കൈ നീട്ടി വാരിപ്പുണരും
വാത്സല്യത്തേന്‍ തൂവി ഓമനിക്കും

കൊഴിയുന്ന പൂക്കള്‍ ക്കു സാന്ത്വനമേകിയും 
മുകുളങ്ങള്‍ വിടരുമ്പോള്‍ സ്വാഗതമോതിയും 
ഇണയുടെ ഓര്‍ മ്മയെ പ്രണയാര്‍ ദ്രമാക്കിയും
കവിയുടെ ഭാവനാ ലോകത്തുലാവുന്നു.

കരയും കുരുന്നിനെ ഊട്ടിയുറക്കുവാന്‍ 
കരിമേഘക്കീറിലൊളിച്ചു കളിക്കും 
ഈറന്‍ മിഴികളെ, താന്തമാം തനുവിനെ
വീണു മയങ്ങാന്‍ തഴുകുന്നു തണുവായ്.

പേര്‍ ത്തും വിലപിക്കും വിടവാങ്ങും വേളകളില്‍ ..
"പതിവായ് വളര്‍ ന്നു ഞാന്‍ പൂര്‍ ണ്ണത വന്നാലും
നിഴലായ് പതിയും തീരാകളങ്കമതൊന്നല്ലേ -
സ്വന്തമായെനിക്കുള്ളൂ.. മേതിനീ.. നീ സുകൃതിനി.."

Wednesday, February 9, 2011

പഠനവിധേയര്‍

ആരെയും പഴിക്കില്ല, വെറുക്കില്ല, ചിരിക്കില്ല
നിത്യവേദനയും മൂകനിസ്സം ഗതയും സഹജഭാവങ്ങള്‍
പഞ്ചേന്ദ്രിയങ്ങളുമന്ത:ക്കരണവും മാനുഷികമ-
ല്ലിവര്‍ കാഴ്ചയില്‍ തിര്യക്കുകള്‍ ക്കു സമം .
ഇവിടെ ഈശ്വരനിച്ഛിച്ചു പക്ഷെ..നിങ്ങള്‍ മാറ്റി വിധിച്ചു.
തളിച്ചതെന്തോ ഒരു സള്‍ ഫാന്‍ , വെറുതെ വിളവു പെരുക്കുവാന്‍
തളര്‍ ന്നു പോയവര്‍ പൂവിട്ട ഗര്‍ ഭപാത്രത്തില്‍ തന്നെ .
വൈകല്യഭം ഗിയും പ്രാണന്റെ വിങ്ങലും പഠനവിധേയങ്ങള്‍ തന്നെയിന്നും
നിങ്ങള്‍ പഠിക്കുക..പഠിച്ചു ജയിക്കുക..അന്നവര്‍ അസ്തമിച്ചിരിക്കും
എങ്കിലുമുണ്ടാകാതിരിക്കട്ടെ രക്തസാക്ഷികള്‍ പോലുമാകാത്ത ജന്മങ്ങള്‍

Thursday, January 6, 2011

തിരികെ ചേരുന്ന ദളങ്ങള്‍

ജീവിത യാത്ര ഒരു കവലയിലെത്തി
ഒരുപാടു വഴികള്‍ പിരിയുന്നൊരു കവല .
നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കുറിച്ചോ -
സ്വര്‍ഗ്ഗത്തിലെ നിശ്ചയത്തെക്കുറിച്ചോ
എനിക്കൊന്നുമറിയില്ലായിരുന്നു .
എങ്കിലും ഗോളങ്ങളുടെ സമയക്രമങ്ങള്‍
എനിക്കൊരു കൂട്ടു തന്നു ..

ഗോളങ്ങളുടെ ശാസ്ത്രം അറിഞ്ഞിരുന്നെങ്കില്‍
എന്റെ പ്രണയപുഷ്പത്തിന്റെ ഇതളുകള്‍ ഞാന്‍ -
പലപ്പോഴും പലര്‍ക്കായ് പൊഴിക്കില്ലായിരുന്നു.
കൊഴിഞ്ഞ ഇതളുകള്‍ ഞാന്‍ പെറുക്കിയെടുത്തു.
ഇനി അവ സൂക്ഷിക്കാന്‍ ഒരാളുണ്ട്
ഇതളുകള്‍ വീണ്ടും കൊഴിയാതെ സൂക്ഷിക്കണം
എന്റെ തോഴിക്കു തികയാതെ വന്നേക്കും ...

Tuesday, March 9, 2010

വിഷുക്കണി

മീനവെയിലുരുക്കി കൊന്നയില്‍ ചാര്‍ത്തിയ
മേടപ്പൊന്നിറുത്തു പൂക്കണി ചമച്ചു.
വേര്‍പ്പില്‍ വിളഞ്ഞ ഫലങ്ങളെല്ലാം
വെള്ളോട്ടുരുളിയില്‍ കവിഞ്ഞിരുന്നു.
പട്ടും പവനും പണ്ടങ്ങളും കൂടി -
വാല്ക്കണ്ണാടി മേല്‍ പകിട്ടുനോക്കി.
വേണുവൂതുന്നൊരു വാസുദേവന്‍
സാക്ഷിയായ് ശ്രീലകം നിറഞ്ഞു നിന്നു.
അമ്മതന്‍ ശ്രീത്വം തിരികൊളുത്തി
നന്മതന്‍ ദീപം തെളിഞ്ഞു കത്തി
കുളികഴിഞ്ഞൊന്നായി വന്നു കുടുംബം
കുമ്പിട്ടു കണികണ്ടു തൊഴുതു നിന്നു.
കര്‍മ്മപഥങ്ങളില്‍ മംഗളം കാംക്ഷി-
ച്ചച്ഛന്റെ കൈനീട്ടം കണ്ണോടു ചേര്‍ത്തു
വിശുദ്ധിതന്‍ പുണ്യാഹം നാടാകെ തേവി-
വിഷുപ്പക്ഷി ശ്രുതിമീട്ടി പാട്ടു പാടി.
കാവുകള്‍ പൂക്കുന്ന വിഷുപ്പുലരിയിതു -
കാര്‍ഷിക കേരളപ്പുതുപ്പിറവി.

Saturday, February 6, 2010

കല്‍പം

സൃഷ്ടി
ഒരു കലാകാരന്‍
സര്‍ഗ്ഗം തുടങ്ങി
പ്രണവം മുഴങ്ങി
അത്ഭുതം !!
എല്ലാ സൃഷ്ടികളും വ്യത്യസ്തം !
ഒരോന്നുമുല്ക്കൃഷ്ടം
വിലയിരുത്താനാളില്ല
വിമര്‍ശിക്കാനാളില്ല
കലാകാരന്‍ ഒന്നേ ഉണ്ടായിരുന്നുള്ളു.

സ്ഥിതി
സൃഷ്ടികള്‍ മോഹിച്ചു
സ്രഷ്ടാവിനെയറിയാന്‍
സ്വരരാഗങ്ങളൊന്നു ചേര്‍ന്നു
സംഗീതമായവന്‍ നിറഞ്ഞു..
പഞ്ചഭൂതങ്ങളൊത്തു വന്നു
ശരീരപഞ്ജരമായവനെ കണ്ടു..
മണ്ണും ജലവും ബീജവും കൂടി
വൃക്ഷമായ് പൂക്കളായ് ഫലങ്ങളായ്
സമുദ്രം സൂര്യനുമായിണങ്ങി
മഴയായവന്‍ പെയ്തു തോര്‍ന്നു..
ഒന്നല്ലാത്ത സൃഷ്ടികളൊരുമിച്ച്
കലാകാരനെയറിഞ്ഞു.

ലയം
ഉത്തമസൃഷ്ടിക്കു പിഴച്ചു
മനുഷ്യന്‍ ...
അവന്‍ സ്വയം സ്രഷ്ടാവായി
പാലകനായി.. സംഹാരിയായി
പല കൂട്ടങ്ങളായി
കൂട്ടങ്ങള്‍ സ്രഷ്ടാവിനെ നിര്‍വ്വചിച്ചു.
നിര്‍ വ്വചനങ്ങളും വ്യത്യസ്തം !!
തന്റെ കൂട്ടം വിശുദ്ധരായി
മറ്റു കൂട്ടങ്ങളവിശുദ്ധരായി
വിശുദ്ധ യുദ്ധങ്ങളായ്
സൃഷ്ടി സ്രഷ്ടാവിനു മുകളിലായി
സൃഷ്ടിമണ്ഡലം കലുഷമായി
കലാകാരന്‍ തെറ്റു തിരുത്തി
സൃഷ്ടികള്‍ ഭാവനയില്‍ ലയിപ്പിച്ചു
കളങ്കമറ്റ പുതിയ രചനയ്ക്കായൊരുങ്ങി.

Wednesday, January 13, 2010

സ്വപ്ന മരീചിക

ഋതുപരിണാമം മാറ്റിമറിക്കാത്ത
മിഥ്യാനളിനിയില്‍ നീന്തിത്തുടിക്കും
വര്‍ണ്ണമരാളങ്ങള്‍ സ്വപ്നങ്ങള്‍ .

ശിലാകാതല്‍ തൊട്ടറിയാതെ
സുന്ദര ശില്പങ്ങള്‍ കൊത്തിയൊരുക്കു-
മപൂര്‍ണ്ണ ശില്പികള്‍ സ്വപ്നങ്ങള്‍ .

ശിരോലിഖിതങ്ങള്‍ വായിക്കാനറിയാതെ
ഭാവനാ സ്വര്‍ഗ്ഗം പ്രവചനമാക്കും
നിരക്ഷര പ്രവാചകര്‍ സ്വപ്നങ്ങള്‍ .

കര്‍മ്മനിയമത്താല്‍ മങ്ങിയെന്നറിയാതെ
ജീവിതചിത്രം വരച്ചുതോല്‍ക്കും
പാവം ചിത്രകാരന്മാര്‍ സ്വപ്നങ്ങള്‍ .

കലുഷിത മാനവ ഹൃത്തടങ്ങളില്‍
നിങ്ങള്‍ വിതറുമാശാപരാഗങ്ങള-
ഹര്‍ന്നിശമധ്വാന പ്രേരണയെങ്കിലും-
സ്വപ്നപയോധിയെ നീന്തിക്കടക്കുക-
ദുഷ്ക്കരമാണെന്നറിഞ്ഞു മന്ദം -
തിരകളാല്‍ തഴുകിയൊഴിഞ്ഞു പോക.

Wednesday, December 9, 2009

എന്റെ ഗുരുവിന്

അമൃതാനന്ദമയി അമ്മയ്ക്ക്

അമൃതേശ്വരീ ആത്മ തപഹാരിണീ
ഹൃദയ സരോവര തീരവിഹാരിണീ
ആര്‍ഷ പരമ്പര കേരള ദേശത്തിന്‍
പാദത്തിലര്‍പ്പിച്ച പുണ്യവതീ നിന്‍ -
കാരുണ്യ ദീപാഞ്ചിത കര്‍മ്മക്ഷേത്രത്തിലീ -
ഞാനാകും പുഷ്പവും അര്‍ച്ചന ചെയ്യണേ .

കരം കൊണ്ടു നീയെന്നെ മാറോടണയ്ക്കുമ്പോള്‍
കരളും മിഴികളും കവിഞ്ഞൊഴുകും
അടര്‍ന്നു വീഴുന്നെന്റെ അഹംഭാവനകള്‍
വിടര്‍ന്നൊരുങ്ങുന്നെന്റെ ആത്മദളങ്ങള്‍
അജ്ഞാന തിമിരാന്ധകാരത്തിലംബികേ
നിന്‍ മന്ദഹാസങ്ങള്‍ നിറനിലാവൊഴുക്കുന്നു .

ജനമനസംസ്ഥിത രാവണ ചിന്തകളി-
ലമ്മേ നിന്‍ ബീജമന്ത്രം രാമബാണം, നിന്‍ -
വചന ഗീതാമൃതം കലിയുഗ പാര്‍ത്ഥരെ
വീരയോദ്ധാക്കളായ് തേര്‍ത്തടമേറ്റുന്നു.
വിശ്വജനനീ നിന്‍ മുഖാംബുജ ഭാവങ്ങള്‍
ഈശ്വരസത്യത്തിന്‍ പ്രത്യക്ഷ സാക്ഷ്യങ്ങള്‍ .

Wednesday, October 7, 2009

സ്വാര്‍ത്ഥത

ഞാനേറ്റവും വെറുക്കുന്നെങ്കിലും
ഒരു ഭാവമായെന്നിലുമുറങ്ങുന്നു
സ്വാര്‍ത്ഥത .....
ശരിയെന്നുറപ്പിച്ച ചിന്തകളെ
ആവിഷ്കരിക്കന്‍ ശ്രമിച്ചപ്പോഴൊക്കെ
പ്രകടമായ ഭാവം
ജന്മം നല്കിയവരോടും സ് നേഹിച്ചവരോടും
ശബ്ദത്തിലും ശരീരഭാഷയിലും
നിഴലായ് വീണ ഭാവം

അവരെ വേദനിപ്പിച്ച ഭാവം
എനിക്കായ് ജീവിച്ച നിമിഷങ്ങള്‍ ..
എന്റെ നഷ്ടങ്ങള്‍ ....
വ്യര്‍ത്ഥ നിമിഷങ്ങള്‍ ഇനിയും കാത്തിരിക്കുന്നു
കാരണം .. വളര്‍ന്നുപോയ് ഞാന്‍
മനുഷ്യനെന്ന താഴ്ച്ചയിലേക്ക് .

Monday, August 17, 2009

ഓണച്ചിന്ത്

മാവേലി നാടിന്റെ ഖ്യാതിയോതി
മലയാളനാലകത്തോണമെത്തി.
രാമായണം ചൊല്ലി തരണം ചെയ് തൊരു
കര്‍ക്കിടക ദുരിതങ്ങള്‍ക്കന്ത്യമായി.
ഇന്നു പൂക്കളമന്യമായ് പൂവിളി മൌനമായ്‌
ഓണക്കളികള്‍ തന്നാര്‍പ്പുവിളിയകലെയായ് .
കൈവിട്ടു പോവതു സ്വത്തു തന്നെ
കാണുവാനാമോയീ സ്വത്വ നഷ്ടം ?
കൊഴിഞ്ഞ മുത്തുകള്‍ കോര്‍ത്തെടുക്കാം
നമുക്കാശ തീരുംവരെയൂഞ്ഞാലിലാടാം .
ചുവരുകള്‍ക്കുള്ളിലെ ബാല്യകൌമാരങ്ങളെ -
യാകാശ വിശാലതയില്‍ വിന്യസിക്കാം .
മദവും മദ്യവുമൊരു തുള്ളിയുമില്ലാതെ
യൌവ്വനം ലഹരിയിലാറാടി നിര്‍ത്താം .
സ് നേഹവും ത്യാഗവുമൊത്തു വിളമ്പും
സദ്യയാല്‍ ഹൃദയങ്ങളുണ്ടു നിറയ്ക്കാം .
ഒരുമയുടെ ഗീതങ്ങളീണത്തില്‍ പാടാമീ -
യോണ നിലാവെന്നുമോര്‍മ്മയില്‍ പടരട്ടെ.

Wednesday, July 29, 2009

ഒരു നഷ്ട ബാല്യം

കണ്‍മുന്നില്‍ പൊലിഞ്ഞ ഒരു ബാല്യത്തിനായ് ..

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും .

പടികളിറങ്ങിയമ്മ പോകുമ്പോഴും
പടികളേറാന്‍ ഞാന്‍ പഠിച്ചിരുന്നില്ല.

ഏണിലിരുന്നേങ്ങിയ കുഞ്ഞുപെങ്ങള്‍
ഏട്ടാ എന്നെന്നെ വിളിച്ചിരുന്നില്ല

നാണം മറന്നൊരാ നാളുകള്‍
നാട്ടാര്‍ക്കു മുന്നിലെ നാട്യങ്ങള്‍

നിശയുടെ കുളിരിലുറങ്ങുവാനെന്‍
നെഞ്ചിലെ കനലനുവദിച്ചില്ല.

വാതില്ക്കലെത്തിയ തെന്നല്‍ പോലും
വെറുതേ ഒന്നു തലോടിയില്ല

ലഹരിതന്‍ ലോകത്തില്‍ മയങ്ങിയച്ഛന്‍
മിഴിനീരിന്‍ താളത്തിലുറങ്ങി ഞാനും

കാരുണ്യമേകേണ്ട ബന്ധുക്കളാരുമീ-
കര്‍മ്മബന്ധത്തെ കണ്ടതില്ല..

കൂട്ടരോടൊത്തു കളിയാടിയെങ്കിലും
കരളിലെ കരിങ്കല്ലു തകര്‍ന്നതില്ല...

മുന്‍പനായ് ഞാനെന്നും മാറിയിട്ടു -
മാരുമൊരു ഭാവിയും കണ്ടതില്ല..

ഇന്നോ നാളെയോ വഴിതെറ്റിപ്പൊകേണ്ടോന്‍
നാടിനു ഭാരമായ്ത്തീരേണ്ടവന്‍

തെറ്റുകളൊന്നും തിരുത്തിയില്ലെങ്കിലും
ശാപങ്ങള്‍ കൊണ്ടെന്നെ മൂടിയിട്ടു.

ഇന്നു ഞാന്‍ നാടിന്നതിര്‍ത്തിയിലായ്
ഹൃദയാതിര്‍ത്തികള്‍ക്കപ്പുറമായ്

വേഷത്തില്‍ ഭടനായ് ദേശത്തിന്‍ മകനായ്
മനക്കണ്ണടച്ചു ഞാന്‍ നില്‍ക്കുമെന്നും .

എങ്കിലും വേദനയായൊരു കുഞ്ഞു കൊലുസ്സും
അച്ഛനുമമ്മയും ജയിച്ച നാളും .

Friday, July 3, 2009

പറയാത്ത വാക്ക്

കരളില്‍ പ്രണയം കൊടിയേറ്റിയ കണ്‍മണീ
മിഴികളില്‍ മോഹം കൊണ്ടാടിയ പൈങ്കിളീ
നിന്റെയിഷ്ടങ്ങളറിയാന്‍
മൌനം സമ്മതമാക്കാന്‍
മനമിടറി നിന്ന നാളുകളോര്‍മ്മയായ്..

സമ്മാനമായ് വാങ്ങിയൊരാദ്യ പുഞ്ചിരിയെ -
ന്നേകാന്തതയില്‍ പാര്‍വ്വണം പെയ്തു.
അന്നെന്നത്മാവിലുതിര്‍ന്ന ചുംബനം
നിന്‍ കവിളിണ തേടിയലഞ്ഞു.
പാതി മൂളിയ സമ്മതവാക്കിനെ
ഭാവനകൊണ്ടു ഞാന്‍ പൂര്‍ണ്ണമാക്കി.

ഋതുഭേദം നിന്നിലും പീലി നീര്‍ത്തി
യൌവ്വന പ്രഭതൂകിയലങ്കരിച്ചു
കാമനകള്‍ കതിരണിയും മുന്‍പേ നീ
വിട പറയാതന്നു പോയ്മറഞ്ഞു.
പറയാതെ പോയൊരാ വാക്കിന്റെയാഴ -
മിന്നുമെന്‍ നിദ്രയോടിടഞ്ഞു നില്‍പ്പൂ.

ഒരു താരാട്ട്

അമ്മേടെ സ് നേഹമുള്ളിന്റെ ചിപ്പിയില്‍
മുത്തായിത്തീര്‍ന്നതല്ലേ
അച്ഛന്റെ ചുണ്ടിലെ നാമജപാമൃതം
പൂവിട്ട പുണ്യമല്ലേ
മാനത്തെയമ്പിളി മായും വരെ
നിനക്കാരീരി രാരാരോ...

പൊന്നിനുറങ്ങാന്‍ കള്ളിക്കുയിലെന്നും
പഞ്ചമം മൂളിപ്പാടും .
തന്തോന്നിത്തെന്നലീ അമ്മയ്ക്കും മുന്‍പേ
ആലോലം തൊട്ടിലാട്ടും .
തഞ്ചത്തില്‍ നില്‍ക്കേണ്ട തങ്കക്കുടത്തിനെ
നെഞ്ചിലുറക്കും ഞാന്‍ .
ഇന്നും നെഞ്ചിലുറക്കും ഞാന്‍ .

പാലുകൊടുക്കുമ്പോള്‍ പൂവാലിപ്പൈയി-
ന്നൊളികണ്ണാല്‍ നോക്കിനിന്നു.
കാര്‍ത്തിക ദീപങ്ങള്‍ കണ്ണനെക്കാണുമ്പോള്‍
കാന്തിയില്‍ നാണിക്കുന്നു.
കണ്ണേറു തട്ടാതെ കവിളില്‍ ചാര്‍ത്താ-
മച്ഛന്റെ പൂമുത്തം .
ഈ അച്ഛന്റെ തേന്‍ മുത്തം .

Monday, June 1, 2009

സ്‌നേഹം

പാര്‍വ്വണേന്ദുവിന്‍ രാഗകൌമുദിയില്‍
പാല്‍ച്ചിരിയോടെ വിടര്‍ന്നൊരു മുല്ലപ്പൂ.
കണ്ടുമോഹിച്ചൊരു മഞ്ഞുതിള്ളി
കുടമുല്ലപ്പൂവിന്റെയുള്ളില്‍പ്പതിച്ചു.
യാമിനിതന്നന്ത്യയാമം വരെയും
നീര്‍ത്തുള്ളി പൂങ്കവിളില്‍ മുത്തിയുറങ്ങി.
ബാലാര്‍ക്കന്‍ ഭൂമിയെത്തൊട്ടുണര്‍ത്തി.
കിരണങ്ങള്‍ താങ്ങാതെ മഞ്ഞുരുകി.
ഒരുരാത്രി കൂടി മലര്‍ കാത്തിരുന്നു
സ് നേഹിച്ച മുത്തിന്റെ മുത്തങ്ങള്‍ക്കായ്.
പിന്നെ വേര്‍പാടു സഹിയാതെ വാടി വാടി
പ്രേയസിയോടൊപ്പം വീണടിഞ്ഞു.

Tuesday, May 5, 2009

രാധാവിരഹം

അറിയാതെയാകാശപ്പൊയ്കയെപ്പാര്‍ത്തപ്പോള്‍
രാധേ നിന്‍ കരിമിഴി കവിഞ്ഞതെന്തേ?
കാര്‍മേഘജാലങ്ങള്‍ നീന്തിയ ചേലിനാല്‍
കാര്‍വര്‍ണ്ണന്റെ ലീലകളോര്‍ത്തുപോയോ?
കരളില്‍ കദനകാളിന്ദിയൊഴുക്കിയവന്‍
മഥുരയ്ക്കു പോയിട്ടിന്നേറെയായില്ലേ?
മുകുന്ദപാദങ്ങളാടിയ വൃന്ദാവനിയിലിന്നു
മൂകത മാത്രം കളിയാടി നില്പ്പൂ
കടമ്പിലെ ഭാഗ്യമറ്റ പുതിയ പൂക്കള്‍
വനമാലി കാണാതെ വെറുതേ കൊഴിയുന്നു
ഗോകുലവും ഗോപികളും വിരഹാര്‍ത്തരെങ്കിലും
നിന്‍ മുഖപങ്കജമുലഞ്ഞേറെ വാടിയല്ലോ
കൂന്തലില്‍ ചന്തത്തില്‍ മയില്‍പ്പീലി ചൂടാനും
മുരളീനാദം കേട്ടു മാറില്‍ മയങ്ങാനും കൂടെ -
കാലിയെ മേയിച്ചു മേടുകളിലോടാനും
സാധിച്ച നീ തന്നെ പുണ്യവതിയോര്‍ക്കുകില്‍ .
ദേവകളുമൊരുനോക്കു കാണുവാന്‍ മോഹിക്കും
നവനീതചോരന്റെ ബാല്യം കവര്‍ന്നു നീ.
ദുഷ്ടനിഗ്രഹം സാധുസംരക്ഷണം ധര്‍മ്മസംസ്ഥാപനം
ഭൂവില്‍ കണ്ണനു കര്‍മ്മങ്ങളേറെയേറെ
യമുനയിലോളങ്ങള്‍ നുരയാതിരിക്കില്ല
യാദവമനം നിന്നെയോര്‍ക്കാതിരിക്കില്ല.
ആര്‍ദ്രമാം ശ്രീകൃഷ്ണമേഘത്തിനാകുമോ നീയാ-
മേകാന്ത താരകം പുണരാതിരിക്കുവാന്‍ ?

Monday, April 6, 2009

കാലം

സമസ്ത ജീവജാലങ്ങളില്‍ മുദ്ര ചാര്‍ത്തും
കാലമെന്ന സമസ്യയൊരതിശയം !
അതു വിധിയോ വിധിനിര്‍ണ്ണയ ഘട്ടമോ
വിധിവൈപരീത്യങ്ങളുടെ കേളീമണ്ഡലമോ ?
വിധിയെഅതിജീവിക്കനുള്ള ദൈവിക പാതയോ
വിധാതാവു തന്നെയോ ?
മനുഷ്യമനസ്സുകളെ വ്രണപ്പെടുത്തുന്നവനോ
വ്രണിത ഹൃദയങ്ങള്‍ക്കുള്ള ഔഷധമോ ?
ഭൂതവും വര്‍ത്തമാനവും ഭാവിയുമെല്ലാം
കാലത്തെയളന്നിടുമേകകങ്ങളോ ?
കാലത്തോടിനിയും യുദ്ധം ചെയ്യേണമോ
കാലപ്രവാഹത്തില്‍ ലയിക്കേണമോ ?
കാലനിര്‍വ്വചനത്തിനുള്ള ശ്രമശരങ്ങള്‍
പേര്‍ത്തും നാണിച്ചു തിരിച്ചു വരുന്നു !!

Tuesday, March 31, 2009

കലാലയ ചിത്രങ്ങള്‍

പരിഭ്രമിച്ചിരുന്നു ഞാനീയങ്കണത്തിലാദ്യം വന്നനാള്‍
കലാലയവര്‍ണ്ണങ്ങള്‍ വിരിയിച്ചു പറക്കുന്നവരെ കണ്ട നാള്‍
അവരിലൊരാളാകാന്‍ പ്രായം എന്നെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു
അങ്കണവും എന്തൊക്കെയോ പ്രതീക്ഷിക്കുന്നതായി തോന്നി.

നിറഞ്ഞും ഒഴിഞ്ഞും വിരസമായും കടന്നു പോയ പഠനമുറികള്‍
പഠനവേളകള്‍ പാഠ്യേതരമാക്കി പറഞ്ഞു തീര്‍ ത്ത വിശേഷങ്ങള്‍
അന്നു വേദിയൊരുക്കി സാക്ഷികളായ മരത്തണലും പടിക്കെട്ടുകളും
സജീവമാക്കിയ മൈതാനവും വെറുതേ ക്ഷണിച്ച വായനാമന്ദിരവും .

സമരം മുഴങ്ങിയ ഇടനാഴികള്‍ , കൂകിത്തെളിഞ്ഞ സഭാഗൃഹം ,
വിശപ്പടക്കിയ ഭക്ഷണശാല, ഒളികണ്ണെറിഞ്ഞ പ്രവേശനകവാടം ,
തമാശകള്‍ , പൊട്ടിച്ചിരികള്‍ ,പരിഹാസങ്ങള്‍ , സംഘര്‍ ഷങ്ങള്‍
ഒളിമങ്ങാത്ത ഒരുമയുടെ ശോഭിക്കുന്ന എത്രയെത്ര ഓര്‍ മ്മകള്‍ !

ഹഠാദാകര്‍ ഷിച്ച പ്രത്യയശാസ്ത്രങ്ങള്‍ , ആദര്‍ശവാക്യങ്ങള്‍
അവയുടെ ആവേശത്തള്ളലിലുയര്‍ത്തിയ മുദ്രാവാക്യങ്ങള്‍
അവ പകര്‍ന്നുതന്ന ദിശാബോധവും സാമൂഹ്യദര്‍ശനവും
ഭാവിജീവിതത്തില്‍ കരുക്കളായ് മാറിയ ആശയശിലകള്‍

നേര്‍വഴി കാട്ടിയ അദ്ധ്യാപകര്‍ , സ്നേഹിച്ച ഗുരുസ്ഥാനീയര്‍
എവിടെയും പിന്‍ തുണച്ച, എല്ലാം പങ്കുവച്ച നല്ല സുഹൃത്തുക്കള്‍
അറിയാതെ ഉള്‍പ്പൂവില്‍ കുടുങ്ങി ചിറകടിച്ചിരുന്ന പ്രണയവും
ഇന്നും കൂടെയുള്ളവര്‍ , പിരിഞ്ഞവര്‍ , അടുക്കാന്‍ വെമ്പുന്നവര്‍ ..

സമ്പൂര്‍ണ്ണ ജീവിതാനുഭവങ്ങളുടെയും ഒരു ചെറിയ മാതൃകയാണു നീ.
വിദ്യാര്‍ത്ഥി തലമുറകള്‍ കൈമാറിയ, നിത്യപരിശീലനക്കളരിയാണു നീ.
എന്റെ ജീവിതത്തിന്റെ കാന്‍വാസില്‍ മായാത്ത ചിത്രങ്ങള്‍ വരച്ചിടാന്‍
കലാലയമേ നീ ചാലിച്ച വര്‍ണ്ണങ്ങള്‍ക്കായി. .ആയിരമായിരം നന്ദി..